Saturday, August 29, 2009

നമ്മുടെ ഭക്ഷണത്തിന്‍ടെ ദഹനം

*ആമുഖം

ഭക്ഷണത്തിന്‍ടെ ദഹനം എല്ലാ ജീവജാലങ്ങളിലും നടക്കുന്ന ഒന്നാണ്. (ഒരു പക്ഷേ ഏതാനും സൂക്ഷ്മ പരാദങ്ങളില്‍ ഒഴികെ); ഓരോ ഇനം ജീവിയിലും അതു ഓരോ രീതിയിലാണെന്നു മാത്രം.

കൊക്ക് (കൊറ്റി), പാമ്പ്, തവള, മത്സ്യം, പല്ലി എന്നിത്യാദി കുറേ ജീവികള്‍ ഇതര ജീവികളെ ജീവനോടെ വിഴുങ്ങുകയും അവരുടെ ആമാശയം ആ ഭക്ഷണത്തെ - എല്ലും മുള്ളും കൊമ്പും കുളമ്പും ഉള്‍പ്പെടെ - പരിപൂര്‍ണ്ണമായി ദഹിപ്പിക്കുകയും ചെയ്യുന്നു. കുറുക്കന്‍, ചെന്നായ, പുലി, കടുവ, സിംഹം എന്നിങ്ങനെ കുറേ ജന്തുക്കള്‍ മറ്റു ജീവികളുടെ മാംസവും രക്തവും ഭക്ഷിക്കുകയും അവയുടെ വയര്‍ അതിനെയൊക്കെ ദഹിപ്പിക്കുകയും ചെയ്യുന്നു. മാന്‍, മുയല്‍, ആന, കുതിര, കഴുത, കാള, പോത്ത്, ആട്, ചില മത്സ്യങ്ങള്‍ മുതലായ കുറേ ജീവികള്‍ പുല്ലും പച്ചിലകളും ചെടികളും തിന്നുന്നു. അവയുടെ ആമാശയം അതിനെയെല്ലാം ദഹിപ്പിക്കുന്നു.

പക്ഷികളിലും ഇത്തരം വ്യത്യസ്ത ഗണങ്ങള്‍ ഉണ്‍ട്. പ്രാവ് ധാന്യങ്ങള്‍ മാത്രവും; തത്ത ഉണങ്ങാത്ത ധാന്യങ്ങള്‍, പയറുമണികള്‍, പഴങ്ങള്‍ എന്നിവയും; കുയില്‍ പഴങ്ങള്‍ മാത്രവും; പരുന്തുകള്‍, പ്രാപ്പിടിയന്‍മാര്‍, കോഴി-എറുളാന്‍, മൂങ്ങ എന്നിവ മാംസം മാത്രവും ഭക്ഷിക്കുന്നു. അവരവരുടെ ആമാശയം അവരവരുടെ ഭക്ഷണത്തെ ദഹിപ്പിക്കുന്നു. ഇവയൊന്നും തന്നെ ഇതര സാധനങ്ങള്‍ ഭക്ഷിക്കാറില്ല, കാരണം ഓരോ ജീവിവര്‍ഗ്ഗത്തിന്‍ടെയും ആമാശയങ്ങള്‍ക്ക് മറ്റു സാധനങ്ങളെ ദഹിപ്പിക്കുവാന്‍ ഉള്ള കഴിവില്ല.

എന്നാല്‍ കാക്ക, കോഴി, താറാവ്, പന്നി തുടങ്ങിയ കുറച്ച് ഇനങ്ങള്‍ പല തരം ഭക്ഷണം കഴിക്കുന്നവയാണ്. കാക്ക മാംസവും ധാന്യങ്ങളും, ചെറുജീവികളെയും, പഴങ്ങളും ഭക്ഷിക്കുന്നു. കോഴിയാവട്ടെ ഇവക്കു പുറമെ പുല്ലും സ്വവര്‍ഗ്ഗ മാംസവും (cannibal), സായാഹ്നങ്ങളില്‍ ഏതാനും ചെറു കല്ലുകളും കഴിക്കുന്നു. താറാവിന്‍ടെ ആഹാരത്തില്‍ ധാന്യവും, മത്സ്യവും, കട്ടിത്തോടുള്ള ഞണ്‍ടും ഞവണിക്ക (നത്തക്ക) യും മറ്റു ചെറു ജീവികളും പെടുന്നു. പന്നിയാവട്ടെ ധാന്യങ്ങളും കിഴങ്ങുകളും മാംസവും ചെറിയ എല്ലുകളും മനുഷ്യന്‍ടെ വിസര്‍ജ്യവും ആഹരിക്കുന്നു. മൂട്ട, പേന്‍, പെണ്‍കൊതുക്, അട്ട, ചിലയിനം നരിച്ചീറുകള്‍ മുതലായവ ഉഷ്ണ രക്തം കുടിച്ചും; തേനീച്ച, ശലഭങ്ങള്‍, ആണ്‍ കൊതുക് മുതലായവ തേന്‍ കുടിച്ചും ജീവിക്കുന്നു.

*ജീവി-ഭക്ഷണ വര്‍ഗ്ഗീകരണം

ജീവികളെ ഭക്ഷണക്കാര്യത്തില്‍ സാമാന്യമായി മൂന്നായാണു തരം തിരിച്ചിരിക്കുന്നത്; സസ്യാഹാരി (Herbevorous), മാംസാഹാരി (Carnevorous), സര്‍വ്വാഹാരി (Omnivorous) എന്നിങ്ങനെ. [പരാദം (parasite) എന്ന ഒരു വര്‍ഗ്ഗം കൂടി പരിഗണനാര്‍ഹമാണെന്നു തോന്നുന്നു.] മനുഷ്യന്‍ സസ്യാഹാരിയാണ്. പക്ഷേ പച്ചിലകളും പുല്ലും നമുക്ക് ദഹിക്കില്ല. നമുക്ക് യോജിച്ചത് ഫലമൂലാദികളാണെന്നാണു വിദഗ്ധ മതം. (മറ്റു മ്റ്ഗങ്ങളുടെ പാലും നമ്മള്‍ ഭക്ഷണമാക്കി.) എന്നാല്‍ തീയും അതിന്‍ടെ ഉപയോഗവും മനസ്സിലാക്കിയതു മുതല്‍ മാംസവും മത്സ്യവും മനുഷ്യന്‍ടെ ഭക്ഷണത്തില്‍ ഇടം പിടിച്ചു. അതുകൊണ്ട് മനുഷ്യന്‍ടെ സ്ഥാനം സസ്യാഹാരിയില്‍ നിന്നു സര്‍വ്വാഹാരിയിലേക്കു മാറിയതായി കണക്കാക്കാം.


*നമ്മുടെ ഭക്ഷണം

ചരിത്രം പറയുന്നത് മനുഷ്യന്‍ടെ പണ്ടത്തെ ഭക്ഷണം പ്രക്റ്തിയില്‍ നിന്നു ലഭിക്കുമ്പോള്‍ തന്നെ ഭക് ഷ്യ യോഗ്യമായ കായ്കനികളും കിഴങ്ങുകളും മാത്രമായിരുന്നു എന്നാണ്. ക്രമേണ മറ്റു പലതും വേവിച്ചു ഭക്ഷിക്കുവാന്‍ തുടങ്ങി. ഇപ്പോള്‍ കായ്കനികള്‍ക്കും കിഴങ്ങുകള്‍ക്കും നമ്മുടെ ഭക്ഷണത്തില്‍ തീരെ അപ്രധാനമായ ഒരു സ്ഥാനം മാത്രമേയുള്ളൂ!! വിവിധ ഭക്ഷ് യ വസ്തുക്കള്‍ ദഹിക്കുവാന്‍ വേണ്‍ട സമയ ദൈര്‍ഘ്യത്തിന്‍ടെ അടിസ്ഥാനത്തില്‍ അവയെ താഴെ പറയും വിധം തരം തിരിയ്ക്കാം:

# പഴച്ചാറുകള്‍ (juices).............: 20 - 30 മിനിറ്റ്.
# സൂപ്പുകള്‍, പഴങ്ങള്‍............ ...: 30 - 45 മിനിറ്റ്.
# പച്ചക്കറികള്‍......................: 30 - 45 മിനിറ്റ്.
# ധാന്യങ്ങള്‍, അന്നജം........... ....: 120 - 180 മിനിറ്റ്. (2-3 മണിക്കൂര്‍)
# പയറുകള്‍, കോഴി ഉല്‍പ്പന്നങ്ങള്‍,
മറ്റ് ഇറച്ചി, മത്സ്യം...............: 180 മിനിറ്റോ അതിലും അധികമോ. (3 മണിക്കൂറോ അതിലും അധികമോ)

*ദഹനം എന്തിന്?

കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങള്‍ ശരീരത്തിനു ആഗിരണം ചെയ്യുവാന്‍ യോജിച്ച രൂപത്തിലല്ല അവയില്‍ ഉള്ളത്. അവയെ അനുയോജ്യമായ അവസ്ഥയിലേക്കു മാറ്റുന്നതിനാണു ദഹനം എന്ന പ്രക്രിയ നടക്കുന്നത്.

*കഴിക്കുന്ന എല്ലാറ്റിനും ദഹനം ആവശ്യമാണോ?

അല്ല, കഴിക്കുന്ന ചിലതിനു ദഹനം ആവശ്യമില്ല. വെള്ളത്തിനും, പഞ്ചസാരക്ക്യും, ഗ്ളൂക്കോസിനും, കള്ളും വീഞ്ഞും ഒഴികെയുള്ള മദ്യങ്ങള്‍ക്കും, ഹോമിയോ മരുന്നുകള്‍ക്കും പല അലോപ്പതി മരുന്നുകള്‍ക്കും ദഹനം ആവശ്യമില്ല. ഇവ കഴിച്ച ഉടനെ രക്തത്തിലേക്കു ആഗിരണം ചെയ്യപ്പെടുന്നു.

*എന്താണൂ ദഹനം?

പതിനെട്ടാം നൂറ്റാണ്ടിന്ടെ ഉത്തരാര്‍ദ്ധം വരെ ശാസ്ത്ര മതം അതൊരു യാന്ത്രിക പ്രക്രിയ (mechanical process) ആണെന്നായിരുന്നു. ലാസറൊ സ്പാലന്‍സനി (Lazzaro Spallanzani [1729-1799]) ആണു ദഹനം യാന്ത്രികം എന്നതിനേക്കാള്‍ രാസപ്രക്രിയ ആണെന്നു തെളിയിച്ചതു. "ജീവശാസ്ത്രജ്ഞന്‍മാരുടെ ജീവശാസ്ത്രജ്ഞന്‍" എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഏറെ അടിസ്ഥാന ജീവശാസ്ത്ര സമസ്യകള്‍ ഉന്നയിക്കുകയുംഅനുയോജ്യമായ പരീക്ഷണങ്ങള്‍ വികസിപ്പിച്ച് അവയ്ക്കു ഉത്തരം നല്‍കുകയും ചെയ്തു. ലൂയി പാസ്ചറുടെ [Louis Pasteur(1822-1895)] മുന്‍ഗാമി എന്നും അറിയപ്പെടുന്ന ഇദ്ദേഹം ദഹനക്കാര്യത്തില്‍ ആദ്യം ശ്രദ്ധിച്ചതു നന്നായി ചവച്ചരച്ച റൊട്ടിക്കു മധുരം അനുഭവപ്പെടുന്നു എന്നതാണ്.

*ദഹനം എവിടെ നടക്കുന്നു?

ദഹനത്തിന്‍റ്റെ ചെറിയൊരു ഭാഗം വായിലും ബാക്കി ആമാശയത്തിലുമാണു നടക്കുന്നത്. അന്നജം (സ്റ്റര്ച്) അടങ്ങിയ ഭക്ഷണം നന്നായി ചവച്ചരയ്ക്കുമ്പോള്‍ വായില്‍ മധുരം അനുഭവപ്പെടുന്നത് അന്നജം വായില്‍ വച്ചു തന്നെ ഭാഗികമായി ദഹിച്ച് ഗ്ളൂക്കോസ് ആയി മാറുന്നതുകൊണ്‍ടാണ്.

ലാസറൊ സ്പാലന്‍സനി വേവിച്ച ഒരു ഇറച്ചിക്കഷണം, വിഴുങ്ങാവുന്നത്ര ചെറിയ ഒരു കമ്പിക്കൂട്ടിലാക്കി ആവശ്യത്തിനു നീളമുള്ള ഒരു ചരടിന്‍റ്റെ ഒരറ്റത്തു ബന്ധിച്ച് വിഴുങ്ങി. ചരടിന്‍റ്റെ മറ്റേ അറ്റം വായില്‍നിന്നു പുറത്തേക്കിട്ടു. പിന്നീട് വിശപ്പനുഭവപ്പെട്ടപ്പോള്‍ ചരട് മ്റ്ദുവായി വലിച്ച് കമ്പിക്കൂട് പുറത്തെടുത്തപ്പോള്‍ അതിലെ മാംസക്കഷണം അപ്രത്യക്ഷമായിരുന്നതില്‍ നിന്നു ദഹനം ഒരു യാന്ത്രിക പ്രക്രിയയല്ല മറിച്ചു രാസപ്രക്രിയയാണെന്നും ആമാശയത്തില്‍ വച്ചാണു നടക്കുന്നതെന്നും തെളിയിച്ചു.

*ദഹനം എങ്ങിനെ?

ഭക്ഷണത്തെ ഏറ്റവും ചെറിയ കണികകളാക്കി മാറ്റിയ ശേഷം വിവിധ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന എന്‍സൈമുകളുമായി കലര്‍ത്തി ജൈവ-രാസ പ്രക്രിയകളിലൂടെയാണു ദഹനം നടക്കുന്നതു.

*ദഹനത്തിന്‍ടെ ഒന്നാം ഘട്ടം

ഇത് ഭക്ഷണത്തെ കണികകളാക്കുന്ന പ്രക്രിയയാണ്. രണ്‍ടു വിധത്തിലാണ് ഇതു. വായില്‍ ചവച്ചരച്ചും ആമാശയത്തില്‍ അമ്ളങ്ങളുമായി കൂടിക്കുഴഞ്ഞും. ഭക്ഷ് യ യോഗ്യമായ ഏതു വസ്തുവും കടിച്ച് പൊട്ടിച്ച് ചവച്ചരയ്ക്കാവുന്ന തരത്തിലാണു നമ്മുടെ പല്ലുകളുടെ രൂപകല്‍പനയും ഘടനയും. (ദശാബ്ദങ്ങളായി കട്ടിയുള്ള വസ്തുക്കള്‍ കടിച്ച് പൊട്ടിക്കുന്ന രീതി ഇല്ലാത്തതു കൊണ്‍ട് പുതിയ തലമുറകളിലെ പല കുട്ടികളിലും അണപ്പല്ലുകള്‍ രൂപപ്പെടാതിരിക്കുകയോ പൂര്‍ണ്ണ വളര്‍ച്ച എത്താതിരിക്കുകയോ ചെയ്യുന്നതായി ചിലര്‍ പറയുന്നുണ്‍ട്). മിക്കവരും ഭക്ഷണം വേണ്ടവിധം ചവച്ചരക്കുന്നില്ല. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സംഗതിയാണ്. പ്രക്രുതി ജീവനക്കാര്‍ പറയുന്നത് "ഭക്ഷണം കുടിക്കണം, പാനീയം തിന്നണം" എന്നാണ്.

ആമാശയത്തിലെത്തുന്ന ഭക്ഷണത്തെ അലിയിക്കുവാന്‍ അവിടെയെത്തുന്ന അമ്ളങ്ങളും സഹായിക്കുന്നു. അവിടത്തെ അമ്ളത്തിന്‍ടെ സാന്ദ്രത (അധവാ വീര്യം) രസതന്ത്രജ്ഞന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "ദശാംശം ഒന്നു (0.1) നോര്‍മല്‍" ആണ്. ഇതിനെ സാധാരണക്കാര്‍ക്കു വേണ്‍ടി ലളിതവല്‍ക്കരിക്കുമ്പോള്‍ അവര്‍ പറയുന്നത് "അതില്‍ കൈ മുക്കിയാല്‍ പൊള്ളും" എന്നാണ്. എങ്കില്‍ പോലും ചക്ക, നേന്ത്രപ്പഴം (ഏത്തപ്പഴം) (പ്രത്യേകിച്ചു തൊലി കറുക്കുന്നത്ര പഴുക്കാത്തത്) ഗുരുത്വമേറിയ പ്രിയോര്‍ പോലുള്ള മാങ്ങകള്‍ (പേരക്കമാങ്ങ), ഉരുളക്കിഴങ്ങ്, പയര്‍, കടല എന്നിവ നന്നായി ചവച്ചരക്കാതെ വിഴുങ്ങിയാല്‍ ആമാശയത്തിലെ അമ്ളങ്ങള്‍ക്കും അവയെ അലിയിക്കുവാന്‍ കഴിയാതെ വരികയും തന്‍മൂലം ദഹിക്കാതെ പുറത്തു പോകുകയും ചെയ്യും. ചക്ക മാങ്ങ എന്നിവ ദഹിക്കാതെ വന്നാല്‍ വായു കോപവും വയറു വേദനയും വയറിളക്കം പോലും വരുത്തും.

കെട്ടിട നിര്‍മ്മാണത്തില്‍ അസ്തിവാരത്തിന്‍ടെ സ്ഥാനമാണു ദഹനത്തില്‍ ഭക്ഷണം ചവച്ചരക്കലിനുള്ളത്.

*ദഹനത്തിന്‍ടെ രണ്ടാം ഘട്ടം

ചവച്ചരക്കലിലൂടെയും ആമാശയത്തിലെ അമ്ളങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയും കുഴമ്പു പരുവത്തിലായ ഭക്ഷണത്തില്‍ വിവിധ ഗ്രന്ധികള്‍ പുറപ്പെടുവിക്കുന്ന ദഹനരസങ്ങള്‍ കലരുന്നതോടെ ഏറെ സങ്കീര്‍ണ്ണമായ വിവിധ ജൈവ-രാസ പ്രക്രിയകള്‍ നടക്കുകയും പോഷകാംശങ്ങള്‍ ശരീരത്തിനു വലിച്ചെടുക്കാവുന്നവയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

*ദഹനത്തിനു ശേഷം.

ദഹനം പൂര്‍ത്തിയാകുന്നതോടെ ചെറുകുടലിലേക്കുള്ള വാല്‍വ് തുറക്കുകയും ഭക്ഷണം കുടലിലേക്കു തള്ളപ്പെടുകയും ചെയ്യുന്നു. കുടലിലൂടെ സാവധാനം നീങ്ങുമ്പോള്‍ പോഷകാംശങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നു. ബാക്കി വരുന്നത് (മലം) വന്‍കുടലില്‍ കെട്ടിക്കിടക്കുകയും പിന്നീടെപ്പോഴെങ്കിലും സൌകര്യം പോലെ വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു.

*ഭക്ഷണങ്ങള്‍ തമ്മിലുള്ള ഇടവേളയുടെ ആവശ്യം.

1. ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന എരിവ്, പുളി, ചൂട് മുതലായവയുടെയും ദഹനരസങ്ങളുടെയും സമ്പര്‍ക്കഫലമായി ചുണ്ട് മുതല്‍ മലദ്വാരം വരെയുള്ള ഉള്‍പ്രതലത്തിലെ കോശങ്ങള്‍ വളരെ വേഗത്തില്‍ നശിക്കുന്നു. അവയ്ക്കു പകരം പുതിയ കോശങ്ങള്‍ വൈകാതെ ലഭ്യമാകണം എന്നതുകൊണ്ടും ഇതെല്ലാം ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും സംഭവിക്കുന്നു എന്നതുകൊണ്ടും ഈ പ്രതലങ്ങളിലെ കോശങ്ങള്‍ ശീഘ്ര വിഭജന ശേഷിയുള്ളവയായി (fast multiplying) സ്രുഷ്ടിക്കപ്പെട്ടിരിക്കുന്നു. എങ്കിലും നഷ്ടപ്പെടുന്നവക്കു പകരം പുതിയ കോശങ്ങള്‍ ലഭ്യമാകുവാന്‍ കുറച്ചു സമയം ആവശ്യമാണല്ലൊ! ആ സമയം നമ്മള്‍ നല്‍കണം.

2. അതിനു പുറമെ ദഹനേന്ദ്രിയങ്ങള്‍ക്കു വിശ്രമവും ആവശ്യമാണ്. ഹ്രുദയം ശ്വാസകോശം തലച്ചോര്‍ എന്നിവ പോലെ അവിരാമം പ്രവര്‍ത്തിക്കാവുന്നയല്ല ആമാശയവും ദഹനേന്ദ്രിയങ്ങളും മറ്റും. തുടരെത്തുടരെയുള്ള ഭക്ഷിക്കല്‍ (Frequent eating/drinking) ആമാശയത്തിനു സ്വയം കേടു തീര്‍ക്കാനുള്ള (self repair) സമയവും സാവകാശവും നിഷേധിക്കുകയും തന്‍മൂലം അതിന്‍ടെ ആരോഗ്യം ക്ഷയിക്കുകയും ദഹനം കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാകുകയും ചെയ്യുന്നു.

3. ഇവയ്ക്കു പുറമെ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടിയുണ്ട്. ദഹിച്ചു കുടലിലെത്തിയ ഭക്ഷണത്തില്‍നിന്ന് ശരീരത്തിനു ആവശ്യമായ പോഷകാംശങ്ങള്‍ വലിച്ചെടുക്കുവാന്‍ സമയം വേണ്‍ടി വരുമല്ലൊ! ഗ്ളൂകോസ് (glucose) ശരീരത്തിന്‍ടെ ചൂടും ജീവനും നിലനിര്‍ത്തുന്നതിനു അത്യന്താപേക്ഷിതമായതിനാല്‍ അതായിരിക്കും മുന്‍ഗണനയോടെ ആഗിരണം ചെയ്യപ്പെടുന്നത്; ആരോഗ്യം നിലനിര്‍ത്തുവാന്‍ ആവശ്യമായ ഇതര സൂക്ഷ്മ പോഷകങ്ങള്‍ (micro-nutrients) പിന്നീടും. അതുകൊണ്‍ട് ആവശ്യമായത്ര ഇടവേള കൂടാതെ ഭക്ഷിച്ചുകൊണ്‍ടിരുന്നാല്‍ അത് വേഗത്തില്‍ ചെറുകുടലിലേക്കും അവിടെനിന്ന് വന്‍കുടലിലേക്കും അവസാനം പുറത്തേയ്ക്കും തള്ളപ്പെടുന്നതിനാല്‍ ശരീരം ആവശ്യത്തിലധികം മേദസ്സും ആവശ്യത്തില്‍ കുറവ് ആരോഗ്യവും ഉള്ളതായിത്തീരുന്നു. ഇതു തന്നെയായിരിക്കാം പ്രമേഹത്തിന്‍ടെയും കാരണം.

4. ആവശ്യമായത്ര ഇടവേള ഇല്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണവും തീരെ ദഹിക്കാത്ത ഭക്ഷണവും ദഹന രസങ്ങളും കൂടിക്കലര്‍ന്ന് ആമാശയത്തില്‍ അസ്വസ്ഥതയുളവാക്കുന്നു.

5. മുന്‍പു കഴിച്ച ഭക്ഷണത്തിന്‍ടെ ദഹനം പൂര്‍ത്തിയാകുമ്പോള്‍ കുടലിലേക്കു തള്ളപ്പെടുന്നതോടെ ദഹനം പൂര്‍ത്തിയാകാത്ത ഭക്ഷണവും കുടലിലേക്കു പ്രവേശിക്കുകയും അതിലെ പോഷകാംശങ്ങളും അത് ഉത്പാദിപ്പിക്കുവാനും പാകപ്പെടുത്തുവാനും മറ്റും ചിലവഴിച്ച ധനവും പ്രയത്നവും ഊര്‍ജ്ജവും നഷ്ടപ്പെടുകയും ചെയ്യുന്നു.

6. കുറേക്കാലം ദഹനരസങ്ങള്‍ ഇടക്കിടെ ഉത്പാദിപ്പിക്കേണ്‍ടി വന്നാല്‍ ശരീരം അതിന്‍റ്റെ നിയന്ത്രണം നീക്കുകയും, ആവശ്യമില്ലാത്തപ്പോഴും അവ ഉത്പാദിപ്പിക്കുക വഴി കള്ള വിശപ്പും (pseudo hunger) തന്‍മൂലം കൂടുതല്‍ തവണ ഭക്ഷണം കഴിക്കേണ്‍ട സാഹചര്യവും ഉരുത്തിരിയും.

7. ദഹന രസങ്ങളുടെ അമിതമോ അവിരാമമോ ആയ സാന്നിധ്യം പുളിച്ചു തികട്ടല്‍, വായുകോപം, വയറെരിച്ചില്‍ (അസിഡിറ്റി) എന്നീ ഘട്ടങ്ങള്‍ കടന്ന് ആമാശയ ഭിത്തിയെ കേടു വരുത്തും. അത് ക്രമേണ അള്‍സറും മറ്റും മറ്റുമായി മാറും.

8. ഇതെല്ലാം പ്രത്യക്ഷമായും പരോക്ഷമായും വളരെയേറെ സമയവും അധ്വാനവും ഇന്ധനം ഉള്‍പ്പെടെഉള്ള ഊര്‍ജ്ജവും ക്രമേണ രോഗിയാകുന്നതോടെ മന:സമാധാനവും സന്തോഷവും ആരോഗ്യവും ധനവും ഒടുവില്‍ ആയുസ്സും നഷ്ടമാക്കുന്നു. എന്തിനു വേണ്‍ടിയാണോ അമിതമായി ഭക്ഷണം കഴിച്ചത്, അതെല്ലാം തന്നെ കൈ വിട്ട് പോകുന്നു.
.
.
.
.
.

Friday, August 28, 2009

Culex mosquitoes laying in container!!!



Mosquito experts and publications say 'Only Aedes mosquitoes breed in containers'

This photograph disproves that statement. See FOUR (4) culex mosquitoes laying in a row! This CONTAINER is full of CULEX larvae & pupae !!!!!!!!!!!

Thursday, June 25, 2009

വീണ്ടും കേഴുക മമ നാടേ

.
പനി പനി പനിയേ, പനി പനി പനിയേ,
നാട്ടിലു മുഴുവന്‍, പനി പനി പനിയേ.

വര്‍ഷം തോറും, മണ്‍സൂണ്‍ കാലം,
വന്നണയുമ്പോള്‍, സ്ഥിതിയിതു തന്നെ!

ജന്നി പിടിച്ചൊരു, കോഴി കണക്കെ,
കേരളമാകെ പനിച്ചു വിറച്ചു.

പത്രക്കാര്‍ക്കും, ചാനലുകാര്‍ക്കും,
വാര്‍ത്തച്ചാകര, തന്‍ പൊടിപൂരം.




മലയാളത്തിലെ വലിയൊരു പത്റം
ഡസനിലുമേറെ മുഖപ്റസംഗവും

അവയിലൊരെണ്ണം ഒന്നാം പേജിലും
ഒപ്പോടൊപ്പവും ഴുതിയിരുന്നു.



മന്ത്രീം മന്ത്രീം, പരിവാരങ്ങളും,
ഇരവും പകലും, നോക്കാതല്ലോ,

ഇടവും വലവും, ഓടി നടന്നിഹ,
കേരള ജനതയെ, ആഹ്വാനിപ്പൂ:

പുല്ലു മുറിക്കിന്‍, കാടു തെളിപ്പിന്‍,
ചവറും ചപ്പും, ദൂരെക്കളയിന്‍,

കുപ്പി ചിരട്ടകള്‍, ചട്ടി കലങ്ങള്‍,
ഒന്നും തന്നേ, വെളിയിലിടല്ലേ.

അധവാ വെളിയില്‍, ഇടുകാണെങ്കില്‍,
തലകീഴായേ, ഇട്ടീടാവൂ.

കാരണമെന്താ, യാലും വെള്ളം,
വീടിനു ചാരേ, നിര്‍ത്തീടരുതേ.

എന്നിട്ടെന്താ, ഈ മെയ് മാസം,
ഇരുപത്തെട്ടിലെ, പത്രം ചൊല്ലീ,

പനി ബാധിതരുടെ, എണ്ണം ഇന്നലെ,
അറുപതിനായിര, വും താണ്ടീത്രേ.

ഡെങ്കി എലിപ്പനി, ചിക്കുന്‍ ഗുനിയ,
പേരില്ലാത്ത പകര്‍ച്ചപ്പനികള്‍,

എല്ലാം ചേര്‍ന്നൊരു, പരുവമതാക്കീ,
കേരള മോഡല്‍, ആരോഗ്യത്തെ.

വര്‍ഷം തോറും, സര്‍ക്കാരോതും,
നടപടി ഞങ്ങളെ, ടുത്തിട്ടുണ്ട്,

കോടികള്‍ ഞങ്ങള്‍, കൊടുത്തിട്ടുണ്ട്,
നടപടി യുദ്ധ സമാന തലത്തില്‍.

എന്നുര ചെയ് വതു, വീണ്‍ വാക്കല്ല,
എന്നു തെളീച്ചു, അന്നൊരു മന്ത്രി.

ഇരുപത്തൊന്നാം, നൂറ്റാണ്ടിന്ടെ,
ഏഴാമാണ്ടില്, ഭരിച്ചൊരു മന്ത്രി,

പട്ടാളത്തെ, നാട്ടിലിറക്കീ,
കൊതുകിനെയെന്താ, വെടിവെക്കാനോ?

ഇത്തിരിയുള്ളീ, കൊതുകിനെ മാത്രം,
ഒന്നും ചെയ്യാന്‍, പറ്റുന്നില്ല,

എന്നതു മാത്രം, മിണ്ടുന്നില്ല,
വമ്പുര ചെയ്യും, ഉദ്യോഗസ്ഥര്‍.

എണ്ണിത്തീര്‍ക്കാന്‍, കഴിയാത്തത്ര,
ഉദ്യോഗസ്ഥര്‍, ഉണ്ട് നമുക്ക്,

കൊതുകു പരത്തും, മന്ത് മലമ്പനി,
എന്നിവ മാത്രം, നോക്കാന്‍ പോലും.

ഇവരെല്ലാരും, ദിവസം തോറും,
പത്തോ നൂറോ, കൊതുകിനെ വീതം,

തല്ലിക്കൊന്നാല്‍, പോലും നമ്മുടെ,
പ്രശ്നം തീരും, വൈകീടാതെ!!!

--------------------------------

Tuesday, June 23, 2009

അവര്‍ക്കു ആ "പലതുള്ളി" അവാര്‍ഡ് വേണ്ടേ?

"കേഴുക മമ നാടേ" എന്ന പോസ്റ്റില്‍

"മഴവെള്ളക്കൊയ്ത്തേറെ മികച്ചൊരു
രീതിയിലെല്ലാ വര്‍ഷവുമിവിടെ

കൊണ്ടാടുന്ന വകുപ്പിന്നല്ലേ
സ്വര്‍ണ്ണ പതക്കം നല്‍കീടേണ്ടൂ"

എന്നെഴുതിയിരുന്നു. അതിനോടൊപ്പം ചേര്‍ത്ത ചിത്രങ്ങള്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം-കുളത്തൂര്‍ റോഡിലെ രംഗങ്ങളായിരുന്നു. ഇന്ന് (23/06/2009) അതേ റോഡില്‍ ഉച്ച നേരത്തു കണ്ടതു ഇരു വശത്തും നീരൊഴുക്കിനെ തടസ്സപ്പെടുത്തിയിരുന്ന മണ്ണും ചപ്പുചവറുകളും ജെ. സി. ബി. കോരി മാറ്റുന്നതാണു. ഇതുകൊണ്ട് ഗുണം ഉണ്ടാകും എന്നുറപ്പാണു. എത്ര മാത്രം ഗുണം ഉണ്ടാകും എന്നു രണ്ടൂ മൂന്നൂ മഴ കഴിയുമ്പോഴേ അറിയാന്‍ കഴിയൂ.










Saturday, June 13, 2009

ഈച്ചക്കെണി

English version THERE

ഉപക്രമം

കൊതുകു നശീകരണത്തിനു വികസിപ്പിച്ചെടുത്ത "ജെം സാങ്കേതിക വിദ്യ"യെക്കുറിച്ചു പത്രങ്ങളില്‍ വാര്‍ത്തകളും ചാനലുകളില്‍ പരിപാടികളും വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരില്‍ പലരും "ഈച്ചയെ നശിപ്പിക്കുവാന്‍ കൂടി എന്തെങ്കിലും ഒരു വഴി സാര്‍ കണ്ടുപിടിക്കണം" എന്നു ആവശ്യപ്പെടാറുണ്ട്.

അന്നൊക്കെ അവരോട് പറഞ്ഞിരുന്നത് ഇതു തന്നെ ഈച്ചനിയന്ത്രണത്തിനും ഉപയോഗിക്കാം എന്നായിരുന്നു. ഈച്ചക്കു മുട്ടയിടുവാന്‍ അഴുകിയ/അഴുകാറായ മാങ്ങ, ചക്ക, മത്സ്യം, മാംസം, ഭക്ഷണം എന്നിവയുടെ അവശിഷ്ടം ഒരു പരന്ന പാത്രത്തില്‍ വച്ചു കൊടുക്കുകയും, ഈച്ചകള്‍ അവയിലിടുന്ന മുട്ടകള്‍ വിരിയുമ്പോള്‍ അവയെ നശിപ്പിക്കുകയും വഴി ഈച്ചശല്യം ഒഴിവാക്കുവാന്‍ സാധിക്കും എന്നു വിശദീകരിക്കുകയുംചെയ്തിരുന്നു. സ്വാഭാവികമായും വര്‍ത്തമാന സമയത്തു ശല്യപ്പെടുത്തുന്ന ഈച്ചയെ നശിപ്പിക്കാതെ അവയുടെ ഭാവി തലമുറകളെ നശിപ്പിക്കുന്ന ഈ മാര്‍ഗ്ഗം അവര്‍ക്കൊന്നും പഥ്യമായില്ലെന്നു അവരുടെ വാക്കും നോക്കും വെളിപ്പെടുത്തി (കാണുന്നതും അനുഭവിക്കുന്നതും മാത്രം വിശ്വസിക്കുന്നവരാണു അധികവും).

കഴിഞ്ഞ രണ്ടു വര്‍ഷം നാട്ടില്‍ (കൊറ്റനെല്ലൂര്‍) പോയപ്പോഴും അവിടെ ഭയങ്കര ഈച്ച ശല്യം അനുഭവപ്പെട്ടു. പലരും അതിനെക്കുറിച്ചു സംസാരിച്ചു. രുചിയും വിലയും കുറഞ്ഞ മാങ്ങ/ചക്ക ഇനങ്ങള്‍ പഴുത്തു വീഴുന്നതില്‍ ഈച്ചകള്‍ മുട്ടയിട്ടു പെരുകുന്നതാണെന്നു പറഞ്ഞത്, ആര്‍ക്കും ബോധ്യമായതായി തോന്നിയില്ല. ഇത്തവണ (6-10 ജൂണ്‍ 2009) ശല്യം വളരെ കൂടുതലായിരുന്നു. അതിനാല്‍ കൊതുകിന്‍ടെ കൂത്താടികളെ ഉദ്ദേശിച്ചു പണ്ട് രൂപപ്പെടുത്തിയ ഒരു കെണി വ്യത്യസ്ഥ രീതിയില്‍ ഈച്ചക്കെതിരെ പ്രയോഗിച്ചു. ഇതു വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു എന്നു മാത്രമല്ല കണ്‍മുന്‍പില്‍ ഈച്ചകള്‍ കെണിയില്‍ പെട്ടതുകൊണ്‍ട് എല്ലാവര്‍ക്കും അതു ബോധിക്കുകയും ചെയ്തു.

കെണി നിര്‍മ്മാണം, പ്രവര്‍ത്തനം

ധാതുജലത്തിന്‍ടെ (mineral water) കാലിക്കുപ്പി, മുകള്‍ഭാഗം ഒരു കുനില്‍ (ചോര്‍പ്പ്, ഉത്തരേന്ത്യക്കാര്‍ ത്രിവേന്ത്രപുരം എന്നു പറയുന്ന പപ്പനാഭന്‍ടെ നാട്ടിലെ വെച്ചുകുത്തി, FUNNEL) പോലെ ഉപയോഗിക്കാവുന്ന വിധത്തില്‍, മധ്യഭാഗത്തിനല്‍പ്പം മുകളിലായി രണ്‍ടായി മുറിക്കുക.


താഴത്തെ പകുതിയില്‍ ഈച്ചക്കു ഇഷ്ടമുള്ള സാധനങ്ങള്‍ (പഴുത്ത/ചീഞ്ഞ മാങ്ങ/ചക്ക, വാഴപ്പഴം/തൊലി, മത്സ്യ മാംസ അവശിഷ്ടം, പഞ്ചസാര, ശര്‍ക്കര, മിഠായി, ഭക്ഷണാവശിഷ്ടം) എന്തെങ്കിലും നിരത്തിയിട്ട് ഈച്ചയുള്ളിടത്തു വക്കുക.




രണ്‍ട് മൂന്ന് ഈച്ചകള്‍ ഇവയില്‍ എത്തിക്കഴിയുമ്പോള്‍ കുപ്പിയുടെ മുകള്‍ ഭാഗം തലകീഴായി താഴത്തെ കഷണത്തില്‍ വക്കുക.



ഏറെ വൈകാതെ പരിസരത്തെ ഈച്ചകളെല്ലാം കെണിക്കകത്താവുന്നത് കാണാം.

അവ ധാരാളം മുട്ട ഇട്ടതും കാണാം.




ഈച്ചകളെല്ലാം (അല്ലെങ്കില്‍ ഭൂരിഭാഗവും) കെണിയിലായാല്‍ അതിനകത്തേക്ക് വെള്ളം ഒഴിച്ചു നിറക്കുക.




അല്‍പ സമയത്തിനകം ഈച്ചകളെല്ലാം നനഞ്ഞ് പറക്കാന്‍ പറ്റാത്ത അവസ്ഥയിലാവുകയോ ചാകുകയോ ചെയ്യും.




അവയെ ഒരു ചെറു കുഴി കുഴിച്ച് അതിലിട്ടു മൂടുകയോ ചുട്ടു കളയുകയോ ചെയ്യാം.

കെണിയിലെ വെള്ളം ചരിച്ചു കളഞ്ഞ് ബാക്കി വരുന്ന സാധനങ്ങളില്‍ വേണ്‍ടത്ര സാധനങ്ങള്‍ കൂടി ഇട്ട് വീണ്‍ടും കെണി ഒരുക്കാം. പഞ്ചസാരയും, ശര്‍ക്കരയും, മിഠായിയും, അഴുകിയ സാധനങ്ങളും വെള്ളത്തില്‍ അലിഞ്ഞുപോകും എന്നതുകൊണ്‍ട് അവ വീണ്‍ടും ചേര്‍ക്കേണ്‍ടി വരും.

ഉപസംഹാരം

"നെയ്യപ്പം തിന്നാല്‍ രണ്‍ടുണ്‍ടു കാര്യം,
വയറും നിറക്കാം, മീശേം മിനുക്കാം"

എന്നാണല്ലൊ ചൊല്ല്. വലിച്ചെറിയുന്ന കുപ്പി മുറിച്ച് ഈച്ചക്കെണി ഒരുക്കിയാല്‍ ഈച്ചശല്യവും കുറയും കുപ്പിശല്യവും (ഓട അടയല്‍, പരിസ്ഥിതി ദൂഷണം) കുറയും.

കൊള്ളാമോ സൂത്രം?!

Monday, May 18, 2009

അവര്‍ക്ക് മനസ്സിലാവണുണ്ടോ വല്ലതും?

തിരഞ്ഞെടുപ്പുകളിലൂടെ ജനം പറയണത് വല്ലതും അവര്‍ക്ക് മനസ്സിലാവണുണ്ടോ ആവോ? ഇതുവരെ ചെയ്തതു പോലെ തന്നെയാണോ ഇത്തവണയും തിരഞ്ഞെടുപ്പു ഫലത്തെ വിശകലനം ചെയ്യാന്‍ പോകുന്നത്?

പറഞ്ഞതു ചെയ്യാതിരിക്കുകയും ചെയ്തത് പറയാതിരിക്കുകയും ചെയ്യുന്നവരെ ജനത്തിന് വേണ്ട. പിന്നെ അവരെയൊക്കെ ജയിപ്പിച്ചതെന്തിനാണെന്നോ? വേറെ നിവ്റ്ത്തിയില്ലാത്തതുകൊണ്ട്. ആരെങ്കിലുമൊരാള്‍ ജയിക്കുമല്ലോ! അപ്പൊപ്പിന്നെ "തമ്മില്‍ ഭേദം തൊമ്മന്‍". അല്ലാതെന്താ? ഒരു ചക്ക വീണപ്പൊ മുയല്‍ ചത്തു എന്നു കരുതി ഉള്ള ചക്കയെല്ലാം വെട്ടിയിട്ടതുകൊണ്ട് കാര്യമില്ല. കോഴി കൂവുന്നതുകൊണ്ടല്ലല്ലൊ സൂര്യനുദിക്കുന്നത്. പരാജിതരോടും വിജയികളോടുമായി മുമ്പ് കവി പാടി

"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍

മാളികമുകളേറിയ മന്നന്‍ടെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍"

എന്ന്. ഇതിന്നര്‍ഥം നിരാശയും അഹങ്കാരവും വേണ്ടെന്നല്ലെ? അഹങ്കാരം തീരെ വേണ്ട; അത് ആര്‍ക്കും പഥ്യമല്ലല്ലോ!
ജനത്തിനു ചില ഗള്‍ഫ് രാജ്യങ്ങളേപ്പോലെയുള്ള മതഭരണം വേണ്ട. രാജഭരണവും വേണ്ട. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെപ്പോലെ പാര്‍ട്ടി ഭരണവും പാര്‍ട്ടി ഗ്രാമങ്ങളും കഴുതയെന്നു കരുതുന്ന ജനത്തിനു വേണ്ട. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും ജനത്തിനു വേണ്ട. അടിമത്തം അടിച്ചേല്‍പ്പിക്കുന്നത് ബ്രിട്ടീഷുകാര്‍ (വിദേശികള്‍) ആയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ (സ്വദേശീയര്‍) ആയാലും സ്വദേശീയ ഗവണ്‍മെന്ടായാലും അനുഭവിക്കുന്ന ജനത്തിനു അത് ഒരുപോലെയാണ്.( പൊന്നുചങ്ങലകൊണ്ടുള്ളതാണെങ്കിലും, ബന്ധനം ബന്ധനം തന്നെയല്ലെ!?) കര്‍ഷകര്‍ കന്നുകാലികളെ പരിപാലിച്ച് ഉപയോഗിക്കുന്നതു പോലെയോ 'ഫാം' ഉടമകള്‍ ബ്രോയിലര്‍ കോഴിയെ വളര്‍ത്തുന്നതു പോലെയോ ജനത്തെ കൈകാര്യം ചെയ്യാമെന്നു കരുതുന്നതു അബദ്ധ്മല്ലേ (കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും)? കാള വാലു പൊക്കുന്നതെന്തിനാണെന്ന് അറിയാമെന്നല്ലെ പഴഞ്ചൊല്ല്. ഭരണാധികാരികളും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും 'മട്ടന'ടിക്കുമ്പോള്‍ ജനം കഞ്ഞിവെള്ളമെങ്കിലും കുടിക്കുന്നുണ്ട്. "കുറേപ്പേരെ കുറച്ചു കാലത്തേക്കും കുറച്ച് പേരെ കുറേ കാലത്തേക്കും പറ്റിക്കാം; എന്നാല്‍ എല്ലാവരേയും എല്ലാക്കാലത്തേക്കും പറ്റിക്കാനാവില്ല" എന്നും പഴമൊഴിയുണ്ട്. (പാവം സാര്‍ ചക്രവര്‍ത്തിമാര്‍). ദശാബ്ദങ്ങളോളം എതിര്‍വാ ഇല്ലാതെ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് ജനത്തിനു മുമ്പില്‍ മുട്ടു മടക്കി കണക്കു പറഞ്ഞില്ലേ?

തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിയന്ത്രിക്കുന്നത് പല ഘടകങ്ങളാണു. മുന്‍ രാജ്യ രക്ഷാ മന്ത്രി വി. കെ. ക്രിഷ്ണമേനോനും മുന്‍ റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലും തോറ്റ തിരുവനന്തപുരത്ത് 2009ല്‍ ശശി തരൂര്‍ ജയിച്ചിരിക്കുന്നു. 2009 ല്‍ കേരളത്തില്‍ പല പാര്‍ട്ടികള്‍ക്കും മത്സരിക്കാന്‍ പോലും അവസരം നഷ്ടപ്പെട്ടപ്പോള്‍ ഇടുക്കി സീറ്റിനു യാതൊരു ഭീഷ്ണിയും ഉണ്ടായില്ല; സ്ഥാനാര്‍ഥിയെക്കുറിച്ചു തര്‍ക്കവും ഉണ്ടായില്ല. എക്സിറ്റ് പോളുകള്‍ പോലും രാജു (ഫ്രാന്‍സിസ് ജോര്‍ജ്ജ്) വിജയിക്കുമെന്നു പേരെടുത്തു പറഞ്ഞ് പ്രഖ്യാപിച്ചതാണ്. എന്നിട്ടും അദ്ദേഹം തോറ്റു; തിരഞ്ഞെടുപ്പു വിജയത്തിനു നല്ല പ്രവര്‍ത്തനമോ നല്ല പ്രവര്‍ത്തനചരിത്രം പോലുമോ പോര എന്നു തെളിയിച്ചുകൊണ്ട്. "ചന്ദനം ചാരിയാല്‍ ചന്ദനം നാറും, ചാണകം ചാരിയാല്‍ ചാണകം നാറും" എന്നും പഴമൊഴി.

പിന്നെ, സി.പി.എം. ലെ ശ്രീ ആനത്തലവട്ടം ആനന്ദന്‍ പ്രസ്ഥാവിച്ചു അദ്ദേഹത്തിന്‍ടെ പാര്‍ടിക്കു (കേരളത്തില്‍) 2004ല്‍ കിട്ടിയ വോട്ടില്‍ നിന്നു വെറും ഒന്നിച്ചില്വാനം ലക്ഷം (2% ത്തില്‍ താഴെ) വോട്ടേ 2009ല്‍ കുറഞ്ഞിട്ടുള്ളൂ എന്ന്. നല്ലത്. ജനകീയ അടിത്തറക്കു യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന്. വളരെ നല്ലത്. പക്ഷേ, തീരെ നല്ലതല്ലാത്ത മറ്റു ചിലത്കൂടി 2009 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ പാര്‍ടിയുടെ എം. പി. മാരുടെ എണ്ണം 14ല്‍ നിന്നു 4 ലേക്കു താണു. ഏകദേശം 70 ശതമാനത്തോളം കുറഞ്ഞു. ദേശീയ തലത്തില്‍ 43 ല്‍ നിന്നു 16 ലേക്കും (63%) താണു. കേരളത്തില്‍ എല്‍. ഡി. എഫ്. എംപിമാര്‍ 20 ല്‍ 18 (2004) എന്നത് 20 ല്‍ 4 (2009) എന്നായി. 80 ശതമാനം കുറഞ്ഞു. ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നല്ലെ പറയാറ്. ഇതാണു ജനത്തിന്റെ ദിവസം.

പക്ഷേ കിട്ടിയ വോട്ടില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രം കുറ്വുണ്ടായപ്പോള്‍ എംപിമാര്‍ 70 ശതമാനത്തോളം കുറയുന്നത് ആരോഗ്യകരമായ ജനാധിപത്യമാണോ? ഇത് ന്യായമാണോ? ഇത് ഇങ്ങിനെയാണോ വേണ്ടത്?

Thursday, May 7, 2009

കേയെസാര്‍ട്ടീസിയുടെ ഒരു തമാശ

കേയെസാര്‍ട്ടീസിയുടെ ഒരു തമാശ 2009 ഏപ്രില്‍ 11 ശനി

സന്തോഷവും ചിരിയും ആരോഗ്യത്തെയും ആയുസ്സിനെയും വര്‍ദ്ധിപ്പിക്കുമെന്നു ഹാസ്യകൈരളി, ചിരിക്ലബ്ബ് മുതലായവര്‍ പറയുന്നു. തമാശ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. പക്ഷേ കേയെസാര്‍ട്ടീസിയുടെ തമാശ ചിരിപ്പിക്കുമെന്നു തോന്നുന്നില്ല.

ഇന്നു ഉച്ചകഴിഞ്ഞു 2 മണിക്കു കഴക്കൂട്ടത്തേക്കു പോകുവാന്‍ ബസ് സ്റ്റോപ്പിലെത്തി. 2 മിനിറ്റിനകം സിറ്റിയിലേക്ക് (എനിക്ക് പോകേണ്ടതിന്ടെ എതിര്‍ ഭാഗത്തേക്കു) 2 ബസ് ഒരുമിച്ചു വന്നു. 2:10 ആകും മുമ്പേ 3 ബസ് കൂടി അതേ ദിശയിലേക്കു പോയി. (10 മിനിറ്റില്‍ 5 ബസ്). അടുത്ത വാഹന വ്യൂഹം (convoy) എപ്പോഴാണാവോ വരിക എന്നു ചിന്തിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ തിരിച്ചു പോകുന്ന (Return) ഓട്ടൊ കിട്ടിയതിനാല്‍ അടുത്ത ബസ് എപ്പോഴാണു വന്നതെന്നറിയില്ല.


ആവശ്യം കഴിഞ്ഞു തിരികെ വരാന്‍ 10 മിനിറ്റോളം കാത്തു നിന്നിട്ടും ബസ് വരാത്തതിനാല്‍ 2:50 നു നടന്നു തുടങ്ങി. വീടിനടുത്ത സ്റ്റോപ്പു എത്തുന്നതിനു മുന്‍പേ (3:00 നു) തൊട്ടു തൊട്ട് 6 ബസ് കഴക്കൂട്ടം ഭാഗത്തേക്കു പോയി. അവ എപ്പോഴാണൂ തിരികെ പോകുന്നതെന്നറിയാന്‍ 10 മിനിറ്റോളം കാത്തു നിന്നു. 3 എണ്ണം തിരികെ വന്നു. ബാക്കി മൂന്നും കഴക്കൂട്ടത്തിനപ്പുറത്തുള്ള സ്ഥലങ്ങളിലേക്കു പോയതാകാം.

നാലും അന്ചും ബസ്സുകള്‍ ഒരുമിച്ചു പോകുന്നതു "തമാശ" അല്ലെങ്കില്‍ പിന്നെ "പരിഹാസം" ആണോ? അതോ "ശിക്ഷ" ആണോ? കുറേ ബസ്സുകള്‍ ദേശാടനപ്പക്ഷികളെപ്പോലെ ഒരു കൂട്ടമായി കടന്നു പോയിക്കഴിഞ്ഞാല്‍ പിന്നെ ചുരുങ്ങിയതു അര മണിക്കൂര്‍ നേരത്തേക്കെങ്കിലും ആ ഭാഗത്തേക്കു ബസ്സുണ്ടാകില്ല. ചിലപ്പോഴൊക്കെ അതിലും കൂടുതല്‍ ഇടവേളയും ഉണ്ടാകും. (ദേശാടനപ്പക്ഷികളും വര്‍ഷത്തിലൊരിക്കലല്ലേ വരൂ!)

ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കു വേണ്ടിയാണു KSRTC ബസ്സു ഓടിക്കുന്നത് എന്നു ചോദിക്കുവാന്‍ തോന്നിപ്പോകില്ലേ? (കേയെസാര്‍ട്ടീസിയിലെ ജീവനക്കാര്‍ക്കു വേണ്ടിയാണെന്നു പരോക്ഷമായി സൂചിപ്പിക്കുന്ന ഒരു പത്രക്കുറിപ്പു കുറേ വര്‍ഷം മുമ്പ് അധികാരികള്‍ ഇറക്കിയതു ഓര്‍ക്കുന്നു!!). കൂട്ടയോട്ടം നടത്തുന്ന ഈ ബസ്സുകളുടെ സമയം ഒന്നു പുന:ക്രമീകരിച്ചുകൂടെ? പല റൂട്ടിലെ ബസ്സുകള്‍ പല ഡെപ്പോകളാണൂ നിയന്ത്രിക്കുന്നതെന്ന ന്യായം വെറും മുട്ടാപ്പോക്കാണെന്നേ ആര്‍ക്കും തോന്നൂ.

കിഴക്കേ കോട്ട നിന്നു കഴക്കൂട്ടത്തേക്കു പ്രധാനമായും 8 റൂട്ടിലാണു സിറ്റിബസ് ഓടിക്കുന്നതു:

1) ഈഞ്ചക്കല്‍-ബൈപാസ്സ്-ടെക്നോപാര്‍ക്കു-കഴക്കൂട്ടം

2) പേട്ട-ആനയറ-വെണ്പാലവട്ടം-ബൈപസ്സ്-ആറ്റിന്‍കുഴി-കഴക്കൂട്ടം

3) പാളയം-കണ്ണമ്മൂല-ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം

4) പാളയം-പട്ടം-മെഡിക്കല്‍ കോളജ്-ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം

5) പാളയം-കേശവദാസപുരം-ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം

6) പാളയം-കണ്ണമ്മൂല-ഉള്ളൂര്‍-കാര്യവട്ടം-കഴക്കൂട്ടം

7) പാളയം-പട്ടം-മെഡിക്കല്‍ കോളജ്-ഉള്ളൂര്‍-കാര്യവട്ടം-കഴക്കൂട്ടം

8) പാളയം-കേശവദാസപുരം-ഉള്ളൂര്‍-കാര്യവട്ടം-കഴക്കൂട്ടം

ഇവയില്‍ ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം ഭാഗത്തെ അനുഭവമാണു മുകളില്‍ വിവരിച്ചത്. മറ്റു റൂട്ടുകളിലും ഇതുപോലത്തെ തമാശകള്‍ കാണിക്കുന്നുണ്ടോ എന്നറിയില്ല!

ഇങ്ങിനെയൊക്കെ എഴുതിയതുകൊണ്ട് നിലവിലുള്ള റൂട്ടോ ട്രിപ്പോ കൂട്ടിയില്ലെങ്കിലും കുറച്ച്, പാഠം പഠിപ്പിക്കല്ലേ കേയെസാര്‍ട്ടീസീ, പ്ളീ.....സ്.