Saturday, August 29, 2009

നമ്മുടെ ഭക്ഷണത്തിന്‍ടെ ദഹനം

*ആമുഖം

ഭക്ഷണത്തിന്‍ടെ ദഹനം എല്ലാ ജീവജാലങ്ങളിലും നടക്കുന്ന ഒന്നാണ്. (ഒരു പക്ഷേ ഏതാനും സൂക്ഷ്മ പരാദങ്ങളില്‍ ഒഴികെ); ഓരോ ഇനം ജീവിയിലും അതു ഓരോ രീതിയിലാണെന്നു മാത്രം.

കൊക്ക് (കൊറ്റി), പാമ്പ്, തവള, മത്സ്യം, പല്ലി എന്നിത്യാദി കുറേ ജീവികള്‍ ഇതര ജീവികളെ ജീവനോടെ വിഴുങ്ങുകയും അവരുടെ ആമാശയം ആ ഭക്ഷണത്തെ - എല്ലും മുള്ളും കൊമ്പും കുളമ്പും ഉള്‍പ്പെടെ - പരിപൂര്‍ണ്ണമായി ദഹിപ്പിക്കുകയും ചെയ്യുന്നു. കുറുക്കന്‍, ചെന്നായ, പുലി, കടുവ, സിംഹം എന്നിങ്ങനെ കുറേ ജന്തുക്കള്‍ മറ്റു ജീവികളുടെ മാംസവും രക്തവും ഭക്ഷിക്കുകയും അവയുടെ വയര്‍ അതിനെയൊക്കെ ദഹിപ്പിക്കുകയും ചെയ്യുന്നു. മാന്‍, മുയല്‍, ആന, കുതിര, കഴുത, കാള, പോത്ത്, ആട്, ചില മത്സ്യങ്ങള്‍ മുതലായ കുറേ ജീവികള്‍ പുല്ലും പച്ചിലകളും ചെടികളും തിന്നുന്നു. അവയുടെ ആമാശയം അതിനെയെല്ലാം ദഹിപ്പിക്കുന്നു.

പക്ഷികളിലും ഇത്തരം വ്യത്യസ്ത ഗണങ്ങള്‍ ഉണ്‍ട്. പ്രാവ് ധാന്യങ്ങള്‍ മാത്രവും; തത്ത ഉണങ്ങാത്ത ധാന്യങ്ങള്‍, പയറുമണികള്‍, പഴങ്ങള്‍ എന്നിവയും; കുയില്‍ പഴങ്ങള്‍ മാത്രവും; പരുന്തുകള്‍, പ്രാപ്പിടിയന്‍മാര്‍, കോഴി-എറുളാന്‍, മൂങ്ങ എന്നിവ മാംസം മാത്രവും ഭക്ഷിക്കുന്നു. അവരവരുടെ ആമാശയം അവരവരുടെ ഭക്ഷണത്തെ ദഹിപ്പിക്കുന്നു. ഇവയൊന്നും തന്നെ ഇതര സാധനങ്ങള്‍ ഭക്ഷിക്കാറില്ല, കാരണം ഓരോ ജീവിവര്‍ഗ്ഗത്തിന്‍ടെയും ആമാശയങ്ങള്‍ക്ക് മറ്റു സാധനങ്ങളെ ദഹിപ്പിക്കുവാന്‍ ഉള്ള കഴിവില്ല.

എന്നാല്‍ കാക്ക, കോഴി, താറാവ്, പന്നി തുടങ്ങിയ കുറച്ച് ഇനങ്ങള്‍ പല തരം ഭക്ഷണം കഴിക്കുന്നവയാണ്. കാക്ക മാംസവും ധാന്യങ്ങളും, ചെറുജീവികളെയും, പഴങ്ങളും ഭക്ഷിക്കുന്നു. കോഴിയാവട്ടെ ഇവക്കു പുറമെ പുല്ലും സ്വവര്‍ഗ്ഗ മാംസവും (cannibal), സായാഹ്നങ്ങളില്‍ ഏതാനും ചെറു കല്ലുകളും കഴിക്കുന്നു. താറാവിന്‍ടെ ആഹാരത്തില്‍ ധാന്യവും, മത്സ്യവും, കട്ടിത്തോടുള്ള ഞണ്‍ടും ഞവണിക്ക (നത്തക്ക) യും മറ്റു ചെറു ജീവികളും പെടുന്നു. പന്നിയാവട്ടെ ധാന്യങ്ങളും കിഴങ്ങുകളും മാംസവും ചെറിയ എല്ലുകളും മനുഷ്യന്‍ടെ വിസര്‍ജ്യവും ആഹരിക്കുന്നു. മൂട്ട, പേന്‍, പെണ്‍കൊതുക്, അട്ട, ചിലയിനം നരിച്ചീറുകള്‍ മുതലായവ ഉഷ്ണ രക്തം കുടിച്ചും; തേനീച്ച, ശലഭങ്ങള്‍, ആണ്‍ കൊതുക് മുതലായവ തേന്‍ കുടിച്ചും ജീവിക്കുന്നു.

*ജീവി-ഭക്ഷണ വര്‍ഗ്ഗീകരണം

ജീവികളെ ഭക്ഷണക്കാര്യത്തില്‍ സാമാന്യമായി മൂന്നായാണു തരം തിരിച്ചിരിക്കുന്നത്; സസ്യാഹാരി (Herbevorous), മാംസാഹാരി (Carnevorous), സര്‍വ്വാഹാരി (Omnivorous) എന്നിങ്ങനെ. [പരാദം (parasite) എന്ന ഒരു വര്‍ഗ്ഗം കൂടി പരിഗണനാര്‍ഹമാണെന്നു തോന്നുന്നു.] മനുഷ്യന്‍ സസ്യാഹാരിയാണ്. പക്ഷേ പച്ചിലകളും പുല്ലും നമുക്ക് ദഹിക്കില്ല. നമുക്ക് യോജിച്ചത് ഫലമൂലാദികളാണെന്നാണു വിദഗ്ധ മതം. (മറ്റു മ്റ്ഗങ്ങളുടെ പാലും നമ്മള്‍ ഭക്ഷണമാക്കി.) എന്നാല്‍ തീയും അതിന്‍ടെ ഉപയോഗവും മനസ്സിലാക്കിയതു മുതല്‍ മാംസവും മത്സ്യവും മനുഷ്യന്‍ടെ ഭക്ഷണത്തില്‍ ഇടം പിടിച്ചു. അതുകൊണ്ട് മനുഷ്യന്‍ടെ സ്ഥാനം സസ്യാഹാരിയില്‍ നിന്നു സര്‍വ്വാഹാരിയിലേക്കു മാറിയതായി കണക്കാക്കാം.


*നമ്മുടെ ഭക്ഷണം

ചരിത്രം പറയുന്നത് മനുഷ്യന്‍ടെ പണ്ടത്തെ ഭക്ഷണം പ്രക്റ്തിയില്‍ നിന്നു ലഭിക്കുമ്പോള്‍ തന്നെ ഭക് ഷ്യ യോഗ്യമായ കായ്കനികളും കിഴങ്ങുകളും മാത്രമായിരുന്നു എന്നാണ്. ക്രമേണ മറ്റു പലതും വേവിച്ചു ഭക്ഷിക്കുവാന്‍ തുടങ്ങി. ഇപ്പോള്‍ കായ്കനികള്‍ക്കും കിഴങ്ങുകള്‍ക്കും നമ്മുടെ ഭക്ഷണത്തില്‍ തീരെ അപ്രധാനമായ ഒരു സ്ഥാനം മാത്രമേയുള്ളൂ!! വിവിധ ഭക്ഷ് യ വസ്തുക്കള്‍ ദഹിക്കുവാന്‍ വേണ്‍ട സമയ ദൈര്‍ഘ്യത്തിന്‍ടെ അടിസ്ഥാനത്തില്‍ അവയെ താഴെ പറയും വിധം തരം തിരിയ്ക്കാം:

# പഴച്ചാറുകള്‍ (juices).............: 20 - 30 മിനിറ്റ്.
# സൂപ്പുകള്‍, പഴങ്ങള്‍............ ...: 30 - 45 മിനിറ്റ്.
# പച്ചക്കറികള്‍......................: 30 - 45 മിനിറ്റ്.
# ധാന്യങ്ങള്‍, അന്നജം........... ....: 120 - 180 മിനിറ്റ്. (2-3 മണിക്കൂര്‍)
# പയറുകള്‍, കോഴി ഉല്‍പ്പന്നങ്ങള്‍,
മറ്റ് ഇറച്ചി, മത്സ്യം...............: 180 മിനിറ്റോ അതിലും അധികമോ. (3 മണിക്കൂറോ അതിലും അധികമോ)

*ദഹനം എന്തിന്?

കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങള്‍ ശരീരത്തിനു ആഗിരണം ചെയ്യുവാന്‍ യോജിച്ച രൂപത്തിലല്ല അവയില്‍ ഉള്ളത്. അവയെ അനുയോജ്യമായ അവസ്ഥയിലേക്കു മാറ്റുന്നതിനാണു ദഹനം എന്ന പ്രക്രിയ നടക്കുന്നത്.

*കഴിക്കുന്ന എല്ലാറ്റിനും ദഹനം ആവശ്യമാണോ?

അല്ല, കഴിക്കുന്ന ചിലതിനു ദഹനം ആവശ്യമില്ല. വെള്ളത്തിനും, പഞ്ചസാരക്ക്യും, ഗ്ളൂക്കോസിനും, കള്ളും വീഞ്ഞും ഒഴികെയുള്ള മദ്യങ്ങള്‍ക്കും, ഹോമിയോ മരുന്നുകള്‍ക്കും പല അലോപ്പതി മരുന്നുകള്‍ക്കും ദഹനം ആവശ്യമില്ല. ഇവ കഴിച്ച ഉടനെ രക്തത്തിലേക്കു ആഗിരണം ചെയ്യപ്പെടുന്നു.

*എന്താണൂ ദഹനം?

പതിനെട്ടാം നൂറ്റാണ്ടിന്ടെ ഉത്തരാര്‍ദ്ധം വരെ ശാസ്ത്ര മതം അതൊരു യാന്ത്രിക പ്രക്രിയ (mechanical process) ആണെന്നായിരുന്നു. ലാസറൊ സ്പാലന്‍സനി (Lazzaro Spallanzani [1729-1799]) ആണു ദഹനം യാന്ത്രികം എന്നതിനേക്കാള്‍ രാസപ്രക്രിയ ആണെന്നു തെളിയിച്ചതു. "ജീവശാസ്ത്രജ്ഞന്‍മാരുടെ ജീവശാസ്ത്രജ്ഞന്‍" എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഏറെ അടിസ്ഥാന ജീവശാസ്ത്ര സമസ്യകള്‍ ഉന്നയിക്കുകയുംഅനുയോജ്യമായ പരീക്ഷണങ്ങള്‍ വികസിപ്പിച്ച് അവയ്ക്കു ഉത്തരം നല്‍കുകയും ചെയ്തു. ലൂയി പാസ്ചറുടെ [Louis Pasteur(1822-1895)] മുന്‍ഗാമി എന്നും അറിയപ്പെടുന്ന ഇദ്ദേഹം ദഹനക്കാര്യത്തില്‍ ആദ്യം ശ്രദ്ധിച്ചതു നന്നായി ചവച്ചരച്ച റൊട്ടിക്കു മധുരം അനുഭവപ്പെടുന്നു എന്നതാണ്.

*ദഹനം എവിടെ നടക്കുന്നു?

ദഹനത്തിന്‍റ്റെ ചെറിയൊരു ഭാഗം വായിലും ബാക്കി ആമാശയത്തിലുമാണു നടക്കുന്നത്. അന്നജം (സ്റ്റര്ച്) അടങ്ങിയ ഭക്ഷണം നന്നായി ചവച്ചരയ്ക്കുമ്പോള്‍ വായില്‍ മധുരം അനുഭവപ്പെടുന്നത് അന്നജം വായില്‍ വച്ചു തന്നെ ഭാഗികമായി ദഹിച്ച് ഗ്ളൂക്കോസ് ആയി മാറുന്നതുകൊണ്‍ടാണ്.

ലാസറൊ സ്പാലന്‍സനി വേവിച്ച ഒരു ഇറച്ചിക്കഷണം, വിഴുങ്ങാവുന്നത്ര ചെറിയ ഒരു കമ്പിക്കൂട്ടിലാക്കി ആവശ്യത്തിനു നീളമുള്ള ഒരു ചരടിന്‍റ്റെ ഒരറ്റത്തു ബന്ധിച്ച് വിഴുങ്ങി. ചരടിന്‍റ്റെ മറ്റേ അറ്റം വായില്‍നിന്നു പുറത്തേക്കിട്ടു. പിന്നീട് വിശപ്പനുഭവപ്പെട്ടപ്പോള്‍ ചരട് മ്റ്ദുവായി വലിച്ച് കമ്പിക്കൂട് പുറത്തെടുത്തപ്പോള്‍ അതിലെ മാംസക്കഷണം അപ്രത്യക്ഷമായിരുന്നതില്‍ നിന്നു ദഹനം ഒരു യാന്ത്രിക പ്രക്രിയയല്ല മറിച്ചു രാസപ്രക്രിയയാണെന്നും ആമാശയത്തില്‍ വച്ചാണു നടക്കുന്നതെന്നും തെളിയിച്ചു.

*ദഹനം എങ്ങിനെ?

ഭക്ഷണത്തെ ഏറ്റവും ചെറിയ കണികകളാക്കി മാറ്റിയ ശേഷം വിവിധ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന എന്‍സൈമുകളുമായി കലര്‍ത്തി ജൈവ-രാസ പ്രക്രിയകളിലൂടെയാണു ദഹനം നടക്കുന്നതു.

*ദഹനത്തിന്‍ടെ ഒന്നാം ഘട്ടം

ഇത് ഭക്ഷണത്തെ കണികകളാക്കുന്ന പ്രക്രിയയാണ്. രണ്‍ടു വിധത്തിലാണ് ഇതു. വായില്‍ ചവച്ചരച്ചും ആമാശയത്തില്‍ അമ്ളങ്ങളുമായി കൂടിക്കുഴഞ്ഞും. ഭക്ഷ് യ യോഗ്യമായ ഏതു വസ്തുവും കടിച്ച് പൊട്ടിച്ച് ചവച്ചരയ്ക്കാവുന്ന തരത്തിലാണു നമ്മുടെ പല്ലുകളുടെ രൂപകല്‍പനയും ഘടനയും. (ദശാബ്ദങ്ങളായി കട്ടിയുള്ള വസ്തുക്കള്‍ കടിച്ച് പൊട്ടിക്കുന്ന രീതി ഇല്ലാത്തതു കൊണ്‍ട് പുതിയ തലമുറകളിലെ പല കുട്ടികളിലും അണപ്പല്ലുകള്‍ രൂപപ്പെടാതിരിക്കുകയോ പൂര്‍ണ്ണ വളര്‍ച്ച എത്താതിരിക്കുകയോ ചെയ്യുന്നതായി ചിലര്‍ പറയുന്നുണ്‍ട്). മിക്കവരും ഭക്ഷണം വേണ്ടവിധം ചവച്ചരക്കുന്നില്ല. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സംഗതിയാണ്. പ്രക്രുതി ജീവനക്കാര്‍ പറയുന്നത് "ഭക്ഷണം കുടിക്കണം, പാനീയം തിന്നണം" എന്നാണ്.

ആമാശയത്തിലെത്തുന്ന ഭക്ഷണത്തെ അലിയിക്കുവാന്‍ അവിടെയെത്തുന്ന അമ്ളങ്ങളും സഹായിക്കുന്നു. അവിടത്തെ അമ്ളത്തിന്‍ടെ സാന്ദ്രത (അധവാ വീര്യം) രസതന്ത്രജ്ഞന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "ദശാംശം ഒന്നു (0.1) നോര്‍മല്‍" ആണ്. ഇതിനെ സാധാരണക്കാര്‍ക്കു വേണ്‍ടി ലളിതവല്‍ക്കരിക്കുമ്പോള്‍ അവര്‍ പറയുന്നത് "അതില്‍ കൈ മുക്കിയാല്‍ പൊള്ളും" എന്നാണ്. എങ്കില്‍ പോലും ചക്ക, നേന്ത്രപ്പഴം (ഏത്തപ്പഴം) (പ്രത്യേകിച്ചു തൊലി കറുക്കുന്നത്ര പഴുക്കാത്തത്) ഗുരുത്വമേറിയ പ്രിയോര്‍ പോലുള്ള മാങ്ങകള്‍ (പേരക്കമാങ്ങ), ഉരുളക്കിഴങ്ങ്, പയര്‍, കടല എന്നിവ നന്നായി ചവച്ചരക്കാതെ വിഴുങ്ങിയാല്‍ ആമാശയത്തിലെ അമ്ളങ്ങള്‍ക്കും അവയെ അലിയിക്കുവാന്‍ കഴിയാതെ വരികയും തന്‍മൂലം ദഹിക്കാതെ പുറത്തു പോകുകയും ചെയ്യും. ചക്ക മാങ്ങ എന്നിവ ദഹിക്കാതെ വന്നാല്‍ വായു കോപവും വയറു വേദനയും വയറിളക്കം പോലും വരുത്തും.

കെട്ടിട നിര്‍മ്മാണത്തില്‍ അസ്തിവാരത്തിന്‍ടെ സ്ഥാനമാണു ദഹനത്തില്‍ ഭക്ഷണം ചവച്ചരക്കലിനുള്ളത്.

*ദഹനത്തിന്‍ടെ രണ്ടാം ഘട്ടം

ചവച്ചരക്കലിലൂടെയും ആമാശയത്തിലെ അമ്ളങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയും കുഴമ്പു പരുവത്തിലായ ഭക്ഷണത്തില്‍ വിവിധ ഗ്രന്ധികള്‍ പുറപ്പെടുവിക്കുന്ന ദഹനരസങ്ങള്‍ കലരുന്നതോടെ ഏറെ സങ്കീര്‍ണ്ണമായ വിവിധ ജൈവ-രാസ പ്രക്രിയകള്‍ നടക്കുകയും പോഷകാംശങ്ങള്‍ ശരീരത്തിനു വലിച്ചെടുക്കാവുന്നവയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

*ദഹനത്തിനു ശേഷം.

ദഹനം പൂര്‍ത്തിയാകുന്നതോടെ ചെറുകുടലിലേക്കുള്ള വാല്‍വ് തുറക്കുകയും ഭക്ഷണം കുടലിലേക്കു തള്ളപ്പെടുകയും ചെയ്യുന്നു. കുടലിലൂടെ സാവധാനം നീങ്ങുമ്പോള്‍ പോഷകാംശങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നു. ബാക്കി വരുന്നത് (മലം) വന്‍കുടലില്‍ കെട്ടിക്കിടക്കുകയും പിന്നീടെപ്പോഴെങ്കിലും സൌകര്യം പോലെ വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു.

*ഭക്ഷണങ്ങള്‍ തമ്മിലുള്ള ഇടവേളയുടെ ആവശ്യം.

1. ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന എരിവ്, പുളി, ചൂട് മുതലായവയുടെയും ദഹനരസങ്ങളുടെയും സമ്പര്‍ക്കഫലമായി ചുണ്ട് മുതല്‍ മലദ്വാരം വരെയുള്ള ഉള്‍പ്രതലത്തിലെ കോശങ്ങള്‍ വളരെ വേഗത്തില്‍ നശിക്കുന്നു. അവയ്ക്കു പകരം പുതിയ കോശങ്ങള്‍ വൈകാതെ ലഭ്യമാകണം എന്നതുകൊണ്ടും ഇതെല്ലാം ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും സംഭവിക്കുന്നു എന്നതുകൊണ്ടും ഈ പ്രതലങ്ങളിലെ കോശങ്ങള്‍ ശീഘ്ര വിഭജന ശേഷിയുള്ളവയായി (fast multiplying) സ്രുഷ്ടിക്കപ്പെട്ടിരിക്കുന്നു. എങ്കിലും നഷ്ടപ്പെടുന്നവക്കു പകരം പുതിയ കോശങ്ങള്‍ ലഭ്യമാകുവാന്‍ കുറച്ചു സമയം ആവശ്യമാണല്ലൊ! ആ സമയം നമ്മള്‍ നല്‍കണം.

2. അതിനു പുറമെ ദഹനേന്ദ്രിയങ്ങള്‍ക്കു വിശ്രമവും ആവശ്യമാണ്. ഹ്രുദയം ശ്വാസകോശം തലച്ചോര്‍ എന്നിവ പോലെ അവിരാമം പ്രവര്‍ത്തിക്കാവുന്നയല്ല ആമാശയവും ദഹനേന്ദ്രിയങ്ങളും മറ്റും. തുടരെത്തുടരെയുള്ള ഭക്ഷിക്കല്‍ (Frequent eating/drinking) ആമാശയത്തിനു സ്വയം കേടു തീര്‍ക്കാനുള്ള (self repair) സമയവും സാവകാശവും നിഷേധിക്കുകയും തന്‍മൂലം അതിന്‍ടെ ആരോഗ്യം ക്ഷയിക്കുകയും ദഹനം കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാകുകയും ചെയ്യുന്നു.

3. ഇവയ്ക്കു പുറമെ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടിയുണ്ട്. ദഹിച്ചു കുടലിലെത്തിയ ഭക്ഷണത്തില്‍നിന്ന് ശരീരത്തിനു ആവശ്യമായ പോഷകാംശങ്ങള്‍ വലിച്ചെടുക്കുവാന്‍ സമയം വേണ്‍ടി വരുമല്ലൊ! ഗ്ളൂകോസ് (glucose) ശരീരത്തിന്‍ടെ ചൂടും ജീവനും നിലനിര്‍ത്തുന്നതിനു അത്യന്താപേക്ഷിതമായതിനാല്‍ അതായിരിക്കും മുന്‍ഗണനയോടെ ആഗിരണം ചെയ്യപ്പെടുന്നത്; ആരോഗ്യം നിലനിര്‍ത്തുവാന്‍ ആവശ്യമായ ഇതര സൂക്ഷ്മ പോഷകങ്ങള്‍ (micro-nutrients) പിന്നീടും. അതുകൊണ്‍ട് ആവശ്യമായത്ര ഇടവേള കൂടാതെ ഭക്ഷിച്ചുകൊണ്‍ടിരുന്നാല്‍ അത് വേഗത്തില്‍ ചെറുകുടലിലേക്കും അവിടെനിന്ന് വന്‍കുടലിലേക്കും അവസാനം പുറത്തേയ്ക്കും തള്ളപ്പെടുന്നതിനാല്‍ ശരീരം ആവശ്യത്തിലധികം മേദസ്സും ആവശ്യത്തില്‍ കുറവ് ആരോഗ്യവും ഉള്ളതായിത്തീരുന്നു. ഇതു തന്നെയായിരിക്കാം പ്രമേഹത്തിന്‍ടെയും കാരണം.

4. ആവശ്യമായത്ര ഇടവേള ഇല്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണവും തീരെ ദഹിക്കാത്ത ഭക്ഷണവും ദഹന രസങ്ങളും കൂടിക്കലര്‍ന്ന് ആമാശയത്തില്‍ അസ്വസ്ഥതയുളവാക്കുന്നു.

5. മുന്‍പു കഴിച്ച ഭക്ഷണത്തിന്‍ടെ ദഹനം പൂര്‍ത്തിയാകുമ്പോള്‍ കുടലിലേക്കു തള്ളപ്പെടുന്നതോടെ ദഹനം പൂര്‍ത്തിയാകാത്ത ഭക്ഷണവും കുടലിലേക്കു പ്രവേശിക്കുകയും അതിലെ പോഷകാംശങ്ങളും അത് ഉത്പാദിപ്പിക്കുവാനും പാകപ്പെടുത്തുവാനും മറ്റും ചിലവഴിച്ച ധനവും പ്രയത്നവും ഊര്‍ജ്ജവും നഷ്ടപ്പെടുകയും ചെയ്യുന്നു.

6. കുറേക്കാലം ദഹനരസങ്ങള്‍ ഇടക്കിടെ ഉത്പാദിപ്പിക്കേണ്‍ടി വന്നാല്‍ ശരീരം അതിന്‍റ്റെ നിയന്ത്രണം നീക്കുകയും, ആവശ്യമില്ലാത്തപ്പോഴും അവ ഉത്പാദിപ്പിക്കുക വഴി കള്ള വിശപ്പും (pseudo hunger) തന്‍മൂലം കൂടുതല്‍ തവണ ഭക്ഷണം കഴിക്കേണ്‍ട സാഹചര്യവും ഉരുത്തിരിയും.

7. ദഹന രസങ്ങളുടെ അമിതമോ അവിരാമമോ ആയ സാന്നിധ്യം പുളിച്ചു തികട്ടല്‍, വായുകോപം, വയറെരിച്ചില്‍ (അസിഡിറ്റി) എന്നീ ഘട്ടങ്ങള്‍ കടന്ന് ആമാശയ ഭിത്തിയെ കേടു വരുത്തും. അത് ക്രമേണ അള്‍സറും മറ്റും മറ്റുമായി മാറും.

8. ഇതെല്ലാം പ്രത്യക്ഷമായും പരോക്ഷമായും വളരെയേറെ സമയവും അധ്വാനവും ഇന്ധനം ഉള്‍പ്പെടെഉള്ള ഊര്‍ജ്ജവും ക്രമേണ രോഗിയാകുന്നതോടെ മന:സമാധാനവും സന്തോഷവും ആരോഗ്യവും ധനവും ഒടുവില്‍ ആയുസ്സും നഷ്ടമാക്കുന്നു. എന്തിനു വേണ്‍ടിയാണോ അമിതമായി ഭക്ഷണം കഴിച്ചത്, അതെല്ലാം തന്നെ കൈ വിട്ട് പോകുന്നു.
.
.
.
.
.

5 comments:

siva // ശിവ said...

Thanks a lot for these great information... It would be helpful...

GeorgeEM, Kottanalloor said...

Hi ശിവ ...
Its very nice of you to have read & commented on the post immediately. Glad to know that it will be of use...

പാവത്താൻ said...

നമ്മുടെ ഉള്ളില്‍ നാമറിയാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി ലളിതമായി മനസ്സിലാക്കിത്തന്ന പോസ്റ്റ്. നന്ദി ഈ അറിവുകള്‍ക്ക്.....

GeorgeEM, Kottanalloor said...

പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സുഹ്രുത്തേ

GeorgeEM, Kottanalloor said...

അയവിറക്കുന്ന കാള, പോത്ത് മുതലായവയ്ക്ക് രണ്ട് ആമാശയങ്ങൾ അഥവാ ആമാശയ അറകൾഉണ്ട്. മറ്റു ചിലതിന് മൂന്നും നാലും! അവയ്ക്ക് ഭക്ഷിക്കാൻ സമയം നോക്കേണ്ട ആവശ്യമില്ല. ആദ്യം ഒന്നാമത്തെ അറയിലേ പോകൂ. അതിനാൽ മുമ്പത്തെ ഭക്ഷണത്തിന്റെ ദഹനത്തിൽ ഇടപെടില്ല.

മനുഷ്യന് ഒരു ആമാശയമേ അഥവാ അറയേ ഉള്ളൂ. അതിനാൽ ഭക്ഷണങ്ങൾക്കിടയിൽ ദഹനത്തിന് വേണ്ടത്ര ഇടവേള ആരോഗ്യത്തിന് അത്യാവശ്യമാണ്.